തിരുവനന്തപുരം : വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട് വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റിൽ ജില്ലാ കൺട്രോൾ റൂമും വെബ്കാസ്റ്റിങ് കൺട്രോൾ റൂമും പ്രവർത്തിക്കും.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കുക. വോട്ടർ ഐ.ഡി. കാർഡ് (എപിക്) കൈവശമുണ്ടെങ്കിലും പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാനാകൂ. voters.eci.gov.in
എന്ന വെബ്സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ബി.എൽ.ഒ.മാർ നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വോട്ടെടുപ്പിനു മുൻപായി കൈപ്പറ്റുക.
2. തിരിച്ചറിയൽ രേഖകൾ: വോട്ടർ ഐ.ഡി. കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എം.ജി.എൻ.ആർ.ഇ.ജി.എ. ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാൽ പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്, എൻ.പി.ആർ. പ്രകാരം ആർ.ജി.ഐ. അനുവദിച്ച സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകൾ, എം.പി.മാർ, എം.എൽ.എ.മാർ എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സർവീസ് ഐഡന്റിറ്റി കാർഡ്, സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന യുണീക് ഡിസെബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി.) കാർഡ്. ഇവയുടെ ഡിജിറ്റൽ കോപ്പികൾ അനുവദിക്കുന്നതല്ല.
3. വോട്ട് രേഖപ്പെടുത്തുന്ന രീതി: വോട്ടിങ് മെഷീനിൽ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേയുള്ള ബട്ടൺ അമർത്തുക. ഉടൻതന്നെ മെഷീനിൽനിന്ന് ഒരു ബീപ് ശബ്ദം കേൾക്കാം.
വിവി പാറ്റ് പരിശോധന: ബട്ടൺ അമർത്തിയശേഷം മെഷീനു സമീപം വിവി പാറ്റ് ബോക്സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങൾ വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴുസെക്കൻഡ് നേരത്തേക്കു കാണാനാകും. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഇതിലൂടെ ഉറപ്പാക്കാം.
4. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ക്യൂ നിൽക്കാതെ വോട്ടുചെയ്യാം. റാംപ് സൗകര്യം, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമായിരിക്കും. ബൂത്തിനുള്ളിൽ മൊബൈൽഫോൺ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. കുടുംബശ്രീ വൊളന്റിയർമാർക്കാണ് ഫോണുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല. മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല ബി.എൽ.ഒ.മാർക്കായിരിക്കും. ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും മൊബൈൽഫോൺ സൂക്ഷിക്കുക. വോട്ട് ചെയ്തശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം. പോളിങ്ബൂത്തിന്റെ 100 മീറ്റർ പരിധിക്കു മുൻപായി ഫോൺ സ്വിച്ച് ഓഫ് ആക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വൊളന്റിയർമാരുണ്ടാകും.















