പാലക്കാട്: കോൺഗ്രസ് ഗൂഢാലോചന പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. താൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വെളുത്ത ചൂരിദാർ ധരിച്ചെത്തിയ സ്ത്രീ മുത്തശ്ശിയുടെ വീട്ടിലെത്തി കൈകൊടുക്കയായിരുന്നു. രണ്ട് ദിവസമായി കോൺഗ്രസ് പ്രവർത്തകർ പിന്തുടരുന്നുണ്ട്. തന്റെ അനുവാദമില്ലാതെ നിരന്തരം വീഡിയോ ചിത്രീകരിച്ചിരുന്നു. ഇന്ന് കണ്ണാടിയിൽ എത്തിയപ്പോഴാണ് സംഘം പിന്നാലെ വന്ന് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പ്രായമുള്ള തനിക്ക് നേരെ ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ചത്. തന്നോടൊപ്പം പ്രമിള ശശീധരനും ശക്തമായ പ്രതിഷേധിച്ചിരുന്നു. ഇത്തരം പെരുമാറ്റമുണ്ടായാൽ നോക്കിയിരിക്കണോ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.
ഈ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ചില മാദ്ധ്യമങ്ങൾക്ക് നൽകി ബിജെപി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്ന എന്ന തരത്തിൽ പ്രചരണം നടക്കുകയായിരുന്നു. എൻ. വിനേഷ് എന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ശോഭ സുരേന്ദ്രനോട് കയർക്കുന്ന ദൃശ്യങ്ങളിലും ഇയാളുണ്ട്. പാലക്കാട് കണ്ണാടിയിലെ സഹകരണ സംഘത്തിൽ തട്ടിപ്പ് നടത്തി നൂറുകണക്കിന് ആളുകളെ വഞ്ചിച്ച വ്യക്തിയാണ് വിനേഷ്.
വെളുത്ത ചൂരിദാർ ധരിച്ച സ്ത്രീ ആരാണെന്ന് അറിയില്ലെന്നും പൊലീസ് ഇത് കണ്ടെത്തണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സത്യം തെളിയിച്ചിട്ടേ പിൻമാറൂ. ഇത് കോൺഗ്രസിന്റെ തിരക്കഥയാണ്. ബോധപൂർവ്വം സംഘർഷമുണ്ടാക്കാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പണം കൊടുത്തു എന്നതിന്റെ തെളിവ് പുറത്തുവിടാൻ ശോഭ സുരേന്ദ്രൻ കോൺഗ്രസിനെ വെല്ലുവിളിച്ചു
അതേസമയം, തനിക്ക് ആരും പണം നൽകിയില്ലെന്നും വെളുത്ത ചൂരിദാർ ധരി്ച്ച സ്ത്രീ കൈ തരികയായിരുന്നു എന്ന് മുത്തശ്ശി പറഞ്ഞു. തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ തുക ആണെന്നും മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞു.















