ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകളുടെ നീക്കം വേഗത്തിലാക്കാന്‍ ഇറാനോട് ആവശ്യപ്പെട്ട് ഇന്ത്യ. നിലവിലെ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഇന്ധനശേഖരം വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലയളവിനുള്ളില്‍ കപ്പലുകള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിച്ച് ചരക്ക് ഇറക്കാനാണ് ഷിപ്പിംഗ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവില്‍ 16 ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണ്. എട്ട് എല്‍പിജി കപ്പലുകള്‍ മാത്രമാണ് സമീപകാലത്ത് ഹോര്‍മുസ് കടലിടുക്ക് കടന്നത്. മേഖലയിലാകെ എണ്ണൂറോളം കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഈ തിരക്ക് ഒഴിയാന്‍ സമയമെടുക്കും.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും എണ്ണ വ്യാപാരം പഴയപടിയാകാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കപ്പലുകളുടെ ലഭ്യതക്കുറവും ഇന്‍ഷുറന്‍സ് ലഭിക്കുന്നതിലെ പ്രയാസങ്ങളും, കപ്പലുകളുടെ മന്ദഗതിയിലുള്ള നീക്കം, ഉല്‍പ്പാദന തടസ്സങ്ങളും ലോഡിംഗിലെ കാലതാമസവും ഇതിനുള്ള പ്രധാന കാരണങ്ങളാണ്. ഇറാനുമായി അന്തിമ കരാറിലെത്തുന്നത് വരെ ഗതാഗതം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ ഇറാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇറാനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. അന്താരാഷ്‌ട്ര നിയമപ്രകാരം തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 91 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും, സ്‌പോട്ട് മാര്‍ക്കറ്റില്‍ ഇപ്പോഴും 130-140 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇറാനില്‍ നിന്നുള്ള ആദ്യ എണ്ണക്കപ്പല്‍ ഉടന്‍ ഇന്ത്യയിലെത്തും. അമേരിക്ക നല്‍കിയ 30 ദിവസത്തെ ഉപരോധ ഇളവിനെ തുടര്‍ന്നാണ് ഇറാനില്‍ നിന്ന് വീണ്ടും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കുന്നത്.















