കാസർകോട്: കോൺഗ്രസിന്റെ തലപ്പത്ത് ഫ്രോഡുകളാണെന്ന് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജിവച്ച കെപിസിസി സെക്രട്ടറി തന്റെ കാറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധമായ രാഷ്‌ട്രീയ സംസ്കാരം കോൺഗ്രസിന് ആവശ്യമാണെന്നും ഇല്ലെങ്കിൽ പാർട്ടി തകരുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടി വി ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്
“കോൺഗ്രസ് പാർട്ടിക്ക് ഒരുപാട് തിരുത്തലുകൾ ആവശ്യമാണ്. രാജിവച്ച കെപിസിസി സെക്രട്ടറി എന്റെ കാറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട്. ഇയാളെ ആരാണ് കെപിസിസി ഭാരവാഹിയാക്കിയത് എന്നൊക്കെ എനിക്ക് പറയേണ്ടിവരും. ഉന്നതതലത്തിൽ അവനുമായി ബന്ധമുണ്ട്. വി എം സുധീരനും എനിക്കും അറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്. ഫ്രോഡുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. പാർട്ടിയുടെ തലപ്പത്ത് ഇത്തരം ഒരുപാട് ആളുകളുണ്ട്”.രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു
“അതിനെ കുറിച്ച് ഞാൻ വ്യക്തമായി പറയും. ഭരണത്തിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരൊക്കെ വന്നിട്ട് അതിനെ കുറിച്ച് ഞാൻ പറയും. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പല കാര്യങ്ങളും എനിക്ക് തുറന്നുപറഞ്ഞേ പറ്റൂ. കാരണം കോൺഗ്രസ് പാർട്ടി ഇവിടെ നിലനിന്നേപറ്റൂ. എന്റെ വയറ്റിപ്പിഴപ്പല്ല രാഷ്‌ട്രീയം. അതുകൊണ്ട് എനിക്ക് ആരെയും പേടിയില്ല. എനിക്കൊരു മോഹങ്ങളുമില്ല. മോഹങ്ങളുള്ളത് ആർക്കൊക്കെയാണെന്ന് എനിക്ക് അറിയാം. ഒരാളുടെയും പേര് വെളിപ്പെടുത്തില്ല. ഭരണമൊക്കെ ഏറ്റെടുത്തിട്ട് കോൺഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങൾ ഞാൻ വ്യക്തമായി പറയും. അതൊന്നും പറഞ്ഞില്ലെങ്കിൽ ഈ പാർട്ടിയെ എല്ലാവരും കൂടി നശിപ്പിക്കും”, രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
“പാർട്ടിക്കൊരു സംവിധാനമുണ്ട്. എനിക്ക് ഇതിനെ കുറിച്ച് വ്യക്തമായൊരു ധാരണയുണ്ട്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങൾക്ക് സീറ്റ് കൊടുക്കരുതെന്ന് പറയുന്നത്. അവർക്ക് സീറ്റ് കൊടുത്താൽ ഉണ്ടാകുന്ന ഭവിഷത്തുകൾ എനിക്ക് നന്നായി അറിയാം”.രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.















