ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. 108 പേജുകളുള്ള വിപുലമായ പത്രിക ബിജെപി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചേർന്നാണ് പ്രകാശനം ചെയ്തത്. ആത്മീയതയ്‌ക്കും ക്ഷേമപദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
മുരുക ഭക്തരുടെ പ്രധാന ആഘോഷമായ തൈപ്പൂയം ഇനിമുതൽ സംസ്ഥാന ഉത്സവമായി ആചരിക്കും. മധുര തിരുപ്പരൻകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ നൽകും. കൂടാതെ, കുടുംബങ്ങൾക്ക് ഒറ്റത്തവണ ആശ്വാസമായി 10,000 രൂപ നൽകുമെന്നും വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പത്രിക വ്യക്തമാക്കുന്നു.
ഡിഎംകെ എന്നാൽ “അഴിമതി കമ്മീഷൻ കളക്ഷൻ പാർട്ടി” ആണെന്നും അഴിമതിക്കാരുടെ സംരക്ഷകനാണ് സ്റ്റാലിനെന്നും പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ റോഡ് ഷോ നടത്തും. കന്യാകുമാരി ജില്ലയിൽ ആദ്യമായാണ് പ്രധാനമന്ത്രി ഒരു റോഡ് ഷോയിൽ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ പൂർത്തിയായി വരുന്നത്.















