പന്തളം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുളള വിശുദ്ധമായ തിരുവാഭരണങ്ങളിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടു. വലിയ കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ദർശനം നടത്തുന്നതിനിടയിലാണ് സംഭവം. കണികണാൻ നൽകിയ കാണിപ്പൊന്ന് ദര്‍ശനത്തിനെത്തിയ ആൾ കൈക്കലാക്കി മുങ്ങുകയായിരുന്നു.
പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ബുധനാഴ്ച രാവിലെയാണ് വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ വിഷുക്കണി ദർശനത്തിനായി ഒരുക്കിയത്. ആറുമണിയോടെ ദർശനത്തിനായെത്തിയ ഭക്തരിലെരാളാണ് കൊട്ടാരം കുടുംബാംഗമാണെന്ന വ്യാജേന അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കിയത്.
ദർശനത്തിനെത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായി നൽകുന്ന വിശുദ്ധമായ ഒന്നാണ് ഈ കാണിപ്പൊന്ന്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന ഇത് പൂജാരിയാണ് കുടുംബാംഗങ്ങൾക്ക് കൈമാറാറുള്ളത്.
പതിവ് അനുസരിച്ച് പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ നിന്നാണ് തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി ദേവസ്വം ബോർഡിന് കൈമാറുന്നത്. പുലർച്ചെ 4:30 മുതൽ 9 മണി വരെ ഭക്തർക്ക് ദർശനം നൽകിയ ശേഷം ഇവ തിരികെ കൊട്ടാരത്തിൽ ഏൽപ്പിക്കുകയാണ് പതിവ്.
സംഭവത്തെത്തുടർന്ന് ക്ഷേത്രത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്.















