പത്തനംത്തിട്ട : പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിലെ വിശുദ്ധമായ ‘കാണിപ്പൊന്ന്’ കാണാതായത് മണിക്കൂറുകളോളം ആശങ്ക പരത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻതന്നെ ക്ഷേത്രഭാരവാഹികൾ പന്തളം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരാൾ കാണിപ്പൊന്നെടുത്ത് പോക്കറ്റിലിടുന്നത് വ്യക്തമായി കണ്ടു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
ക്ഷേത്രത്തിൽ കണികാണാൻ എത്തിയപ്പോൾ അവിടെ വെച്ചിരുന്ന നാണയം ഭക്തർക്ക് നൽകുന്ന വിഷുക്കൈനീട്ടമാണെന്ന് കരുതിയാണ് താൻ എടുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബോധപൂർവ്വം ചെയ്തതല്ലെന്ന ഇയാളുടെ വിശദീകരണം പോലീസ് രേഖപ്പെടുത്തി. തുടർന്ന് കാണിപ്പൊന്ന് തിരികെ വാങ്ങി ക്ഷേത്ര അധികൃതർക്ക് കൈമാറി. വിശുദ്ധമായ തിരുവാഭരണത്തിലെ പ്രധാനഭാഗമായ കാണിപ്പൊന്ന് തിരികെ ലഭിച്ചതോടെ മണിക്കൂറുകളോളം നീണ്ടുനിന്ന ആശങ്കകൾക്ക് അന്ത്യമായി.















