മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ നൂറ്റിയെൺപതോളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. പീഡന ദൃശ്യം പ്രചരിപ്പിച്ച മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അയാൻ അഹമ്മദിനെ(19) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് 350-ഓളം അശ്ലീല വീഡിയോകൾ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് കൂടുതൽ പേർ വലയിലായത്.
കഴിഞ്ഞ ദിവസം അയാൻ അഹമ്മദിന്റെ വീട് അച്ചൽപുർ മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. വൻ പോലീസ് സന്നാഹത്തോടെയും ബിജെപി എംഎൽഎ പ്രവീൺ തായഡെയുടെ സാന്നിധ്യത്തിലുമായിരുന്നു നടപടി. കെട്ടിടം നിയമവിരുദ്ധമാണെന്ന് കാട്ടി കുടുംബത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കി.
സ്‌നാപ്പ്ചാറ്റ്, വാട്‌സാപ്പ് എന്നിവ വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന അയാൻ അഹമ്മദ് ഇവരെ മുംബൈയിലെയും പൂണെയിലെയും ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയുണ്ട്. പ്രതികൾക്ക് എഐഎംഐഎം പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. രണ്ടുപേരെയും കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.















