ആലപ്പുഴ: കായംകുളത്ത് മാങ്ങാ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ മാരകമായ കാർബൈഡ് ലോഷൻ പൊട്ടിത്തെറിയെന്ന് ആക്ഷേപം. കായംകുളം മാർക്കറ്റിൽ മേടമുക്കിന് സമീപം പ്രവർത്തിക്കുന്ന വ്യാപരസ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന മാരക രാസവസ്തുവാണ് കാർബൈഡ്. വെയിലത്ത് ക്യാനിൽ സൂക്ഷിച്ചിരുന്ന രാസവസ്തു പൊട്ടിതെറിച്ചെന്നാണ് പറയപ്പെടുന്നത്. രണ്ട് ദിവസം മുൻപാണ് സംഭവം. സ്ഥാപനത്തിൽ നിന്നും വലിയ രീതിയിൽ കറുത്ത പുക ഉയരുന്ന ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് പലയിടത്തും മാമ്പഴം കൃത്രിമമായി പഴുപ്പിക്കാനുള്ള രഹസ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാൽസ്യം കാർബൈഡ് എന്ന നിരോധിത രാസവസ്തുവാണ് മാങ്ങ പഴുപ്പിക്കാനായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിന്റെ ഉപയോഗം തലകറക്കം, ഛർദ്ദി, ദഹനപ്രശ്നങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്‌ക്കും വഴിവെക്കും. ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.
മാമ്പഴ സീസൺ മുതലെടുത്താണ് കൃത്രിമമായി പഴുപ്പിച്ചവ വിൽക്കുന്നത്. വഴിയോരങ്ങളിലും കടകളിലും കൂട്ടിയിട്ട് വിൽക്കുന്ന മാമ്പഴം കൃത്രിമമായി പഴുപ്പിച്ചെടുക്കതാണോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇവ പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും ഉറക്കത്തിലാണ്.















