എറണാകുളം: എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് മേഖലകളിൽ ചിക്കുൻഗുനിയ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം ജാഗ്രതാനിർദ്ദേശം നൽകി. നിലവിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചതായും പത്തൊൻപതോളം പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുന്നുകര പഞ്ചായത്തിൽ മാത്രം ആറ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 18 പേർക്ക് രോഗം സംശയിക്കുന്നു. ചെങ്ങമനാട് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും നടന്നുവരികയാണ്.
എഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ചിക്കുൻഗുനിയ. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, സന്ധികളിൽ അനുഭവപ്പെടുന്ന കടുത്ത വേദനയും വീക്കവും, പേശിവേദന, തലവേദന, അമിതമായ ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചില രോഗികളിൽ ചർമ്മത്തിൽ ചുവന്ന തടിപ്പുകളും കണ്ടുവരാറുണ്ട്. ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടണമെന്നും സ്വയം ചികിത്സയ്‌ക്ക് മുതിരരുതെന്നും ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികൾ വാങ്ങി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊതുകുകളുടെ ഉറവിട നശീകരണമാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.















