ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ വടക്കെന്നോ തെക്കെന്നോ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നും ഇതിനായി തന്റെ പക്കല്‍ ‘ഗ്യാരണ്ടി’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വനിതാ സംവരണത്തിന്റെ പേരില്‍ രാഷ്‌ട്രീയ ലാഭം കൊയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദി പറഞ്ഞു. ‘ഈ ബില്ലിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രതിപക്ഷത്തിന് ഏറ്റെടുക്കാം. ആരുടെ ഫോട്ടോ വെച്ച് പരസ്യം നല്‍കണമെങ്കിലും അതിനായി ഞാന്‍ ‘ബ്ലാങ്ക് ചെക്ക്’ നല്‍കാന്‍ തയ്യാറാണ്. പക്ഷേ, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഈ ചരിത്രപരമായ നീക്കം ഇനി വൈകിപ്പിക്കരുത്,’ അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
2023-ല്‍ അംഗീകരിച്ച ‘നാരീശക്തി വന്ദന്‍ അധിനിയമം’ 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ത്ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് സര്‍ക്കാരെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശം പുനഃസ്ഥാപിക്കാന്‍ ഇത് അനിവാര്യമാണ്. പഞ്ചായത്തുകളിലും നഗരസഭകളിലും വിജയം തെളിയിച്ച വനിതാ പ്രതിനിധികള്‍ ഇനി നിയമനിര്‍മ്മാണ സഭകളുടെ നയരൂപീകരണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരുകാലത്തും വിവേചനം നേരിടേണ്ടി വരില്ല.
രാഷ്‌ട്രീയ ഭിന്നതകള്‍ക്ക് മുകളില്‍ രാജ്യതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കണം. സ്ത്രീകള്‍ സഭയിലെത്തുന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ദിശ മാറ്റുകയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം നടന്ന വോട്ടെടുപ്പിനൊടുവിലാണ് വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചത്. സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ അടിവരയിട്ടു.















