ന്യൂഡല്‍ഹി: ഭാരതത്തിലെ വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ബില്ലിന് തിരിച്ചടിയുണ്ടായെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ദശാബ്ദങ്ങളായി രാഷ്‌ട്രീയ അനിശ്ചിതത്വത്തില്‍ കുടുങ്ങിക്കിടന്ന വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കാന്‍ മോദി സര്‍ക്കാര്‍ കാട്ടിയ ആര്‍ജ്ജവം രാജ്യം വലിയ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍, നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ രാഷ്‌ട്രീയ ലാഭം മുന്‍നിര്‍ത്തി പ്രതിപക്ഷം സ്വീകരിച്ച നിലപാട് സ്ത്രീകളുടെ മുന്നേറ്റത്തിന് തടസ്സമായെന്നാണ് വിലയിരുത്തല്‍.
വനിതാ സംവരണ ബില്ലിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ രാഷ്‌ട്രീയമായും സാമൂഹികമായും നേരിടാനാണ് എന്‍ഡിഎ തീരുമാനം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍, യഥാര്‍ത്ഥത്തില്‍ സ്ത്രീശാക്തീകരണത്തെ ഭയപ്പെടുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
ഓരോ വീട്ടിലും സ്ത്രീകളുടെ അവകാശങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ വലിയ പിന്തുണയുള്ള പ്രാദേശിക പാര്‍ട്ടികളുടെ നിലപാടിലെ വൈരുദ്ധ്യം തുറന്നുകാട്ടാന്‍ ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കമുള്ള ശാസ്ത്രീയമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി വനിതാ സംവരണം സുതാര്യമായി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിപക്ഷം തുരങ്കം വെച്ചത് വലിയ രാഷ്‌ട്രീയ ആയുധമാക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
നാരീശക്തിയുടെ വക്താവായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളം നിറയുമ്പോള്‍, വികസന മുരടിപ്പിന്റെ വക്താക്കളായി പ്രതിപക്ഷം മാറുകയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ബില്ലിനെ സാങ്കേതികമായി പരാജയപ്പെടുത്തിയാലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ സ്ത്രീവിരുദ്ധ നിലപാടിന് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ വ്യക്തമാക്കി.















