ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് ബില്ലിന്റെ പതനത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശങ്ങള്‍ തടഞ്ഞവര്‍ വരും നാളുകളില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ഉന്നമനം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ കൈയടിച്ച ‘കുടുംബ പാര്‍ട്ടികള്‍’ വാസ്തവത്തില്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പരിഹസിച്ചത്. ഈ അപമാനം ഭാരതത്തിലെ സ്ത്രീകള്‍ മറക്കില്ല. വനിതാ സംവരണം തടഞ്ഞതിലൂടെ പ്രതിപക്ഷം ചെയ്ത പാപത്തിന് ജനങ്ങള്‍ ശിക്ഷ നല്‍കും. ആരില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും അര്‍ഹമായത് നല്‍കാനാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
2029 മുതല്‍ രാജ്യത്ത് വനിതാ സംവരണം പ്രായോഗികമാക്കാനുള്ള സത്യസന്ധമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. കാലഘട്ടത്തിന്റെ ആവശ്യമായ ‘നാരീശക്തി വന്ദന്‍ നിയമം’ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം തിരിച്ചറിയുന്നവരാണെന്നും, തങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചവരെ അവര്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളെ രാഷ്‌ട്രീയ ആയുധമായി മാത്രം കാണുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞവര്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും, എന്നാല്‍ വികസനത്തിന്റെ പാതയില്‍ സ്ത്രീകളെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തന്റെ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.















