ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും കാണിച്ച വലിയ വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വികാരാധീനനായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്ട്രീയം തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്നും 816 ആയി ഉയര്‍ത്തി, അതില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം ഈ നീക്കത്തെ വോട്ട് ചെയ്ത് പരാജയപ്പെടുത്തി. സ്വന്തം കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ‘പരിവാര്‍വാദി’ പാര്‍ട്ടികള്‍ക്ക് ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തില്‍ താല്പര്യമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പ്രതിപക്ഷം തകര്‍ത്തത്. ഈ അപമാനം രാജ്യം മറക്കില്ലെന്നും വരും നാളുകളില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോക്‌സഭാ വിപുലീകരണത്തിലൂടെ വനിതകള്‍ക്ക് കൂടുതല്‍ ഇടം നല്‍കാനുള്ള ചരിത്രപരമായ ഭരണഘടനാ ഭേദഗതിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും, സ്ത്രീശാക്തീകരണത്തിനായുള്ള തന്റെ പോരാട്ടം തുടരുമെന്നും നരേന്ദ്ര മോദി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. രാഷ്‌ട്രീയ ലാഭത്തേക്കാള്‍ ഉപരിയായി സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















