മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ നൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് സംവിധായകൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് ഈ വർഷം നവംബറിൽ ആരംഭിക്കും. ഇതൊരു മ്യൂസിക് ഡ്രൈവൻ പ്രോജക്റ്റായിരിക്കും. ചിത്രത്തിൽ ആകെ 12 ഗാനങ്ങൾ ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കർണാടക സംഗീതജ്ഞരായ ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ ഒരു പുതുമുഖത്തെയാണ് അണിയറപ്രവർത്തകർ തേടുന്നത്. എന്നാൽ ഈ കാസ്റ്റിംഗ് വലിയൊരു വെല്ലുവിളിയാണെന്ന് പ്രിയദർശൻ പറയുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അറിവുള്ള, ഒപ്പം കഥകളി അഭ്യസിച്ച ഒരു മുതിർന്ന കലാകാരനെയാണ് ഈ വേഷത്തിനായി ആവശ്യം. അഭിനയവും പാട്ടും ഒരുപോലെ വഴങ്ങുന്ന കഥകളി കലാകാരന്മാരെ കണ്ടെത്തുന്നത് പ്രയാസകരമാണ്. എസ്.പി. ബാലസുബ്രഹ്മണ്യം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഈ വേഷത്തിനായി സമീപിക്കുമായിരുന്നുവെന്ന് പ്രിയദർശൻ പറഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.















