ന്യൂയോർക്ക്: ചൊവ്വയിൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ രാസഘടകങ്ങൾ ഉണ്ടായിരുന്നു എന്നതിന് കൂടുതൽ കരുത്തുപകർന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ. 2020-ൽ ചൊവ്വയിലെ മൗണ്ട് ഷാർപ്പ് മേഖലയിൽ നിന്ന് ശേഖരിച്ച ‘മേരി ആനിംഗ് 3’ എന്ന ശിലയെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൊവ്വയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണ് ഈ ശിലയിലുള്ളതെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ആകെ കണ്ടെത്തിയ 21 തന്മാത്രകളിൽ ഏഴെണ്ണം ആദ്യമായാണ് ചൊവ്വയുടെ ഉപരിതലത്തിൽ തിരിച്ചറിയുന്നത്.
ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തടാകങ്ങളും അരുവികളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു ‘മേരി അാനിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇടം. ഈ മേഖലയിലെ കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുക്കളാണ് ഇത്രയും കാലം ഈ ജൈവ സംയുക്തങ്ങളെ നശിക്കാതെ കാത്തുസൂക്ഷിച്ചത്. അതിശക്തമായ വികിരണങ്ങളെപ്പോലും അതിജീവിച്ച് ഇവ സംരക്ഷിക്കപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജീവന്റെ അടിസ്ഥാന ശിലകളായി കണക്കാക്കപ്പെടുന്ന കാർബൺ സംയുക്തങ്ങളാണ് ഇവയെങ്കിലും, ഇവ ഏതെങ്കിലും ജീവജാലങ്ങളിൽ നിന്ന് രൂപപ്പെട്ടതാണോ അതോ ഭൗമപരമായ പ്രക്രിയകളിലൂടെ ഉണ്ടായതാണോ എന്ന് നിലവിൽ സ്ഥിരീകരിക്കാനായിട്ടില്ല.
കണ്ടെത്തിയവയിൽ നൈട്രജൻ ഹെറ്ററോസൈക്കിൾ എന്ന തന്മാത്രയുടെ സാന്നിധ്യമാണ് ഗവേഷകരെ ഏറെ ആവേശഭരിതരാക്കുന്നത്. ഡി.എൻ.എ, ആർ.എൻ.എ എന്നിവയുടെ രൂപീകരണത്തിന് മുന്നോടിയായി ഉണ്ടാകുന്ന അതിസങ്കീർണ്ണമായ തന്മാത്ര ഘടനയാണിത്. ചൊവ്വയുടെ ഉപരിതലത്തിലോ അവിടെ നിന്നുള്ള ഉൽക്കകളിലോ ഇതിനുമുമ്പ് ഇത്തരം സംയുക്തങ്ങൾ കണ്ടെത്തിയിട്ടില്ല. ചൊവ്വയുടെ പ്രാചീന ചരിത്രത്തിൽ ജീവനെ പിന്തുണയ്‌ക്കാൻ പാകത്തിലുള്ള സങ്കീർണ്ണമായ രസതന്ത്രം നിലനിന്നിരുന്നു എന്നതിന്റെ വിപ്ലവകരമായ തെളിവായിട്ടാണ് നാസ ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്.















