ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ കൊല്ലപ്പെട്ടു. ഏപ്രിൽ 14-ന് പന്നി-പതാരിയ ദേശീയ പാതയിലായിരുന്നു ദാരുണമായ ഈ സംഭവം. ബേല ഗ്രാമവാസികളായ അമ്രിഷ് കോൾ (22), ഉപ്‌ലക്ഷ് കോൾ(17), ഹേമരാജ് കോൾ (17) എന്നിവരാണ് മരിച്ചത്. ഏതാനും നിമിഷത്തെ ആവേശത്തിനായി പകർത്തിയ ദൃശ്യങ്ങൾ ഒടുവിൽ ഇവരുടെ ജീവനെടുക്കുന്ന ദാരുണമായ കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്.
View this post on Instagram
രണ്ട് ബൈക്കുകളിലായി അമിതവേഗതയിൽ പായുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മരിച്ച യുവാക്കൾ സഞ്ചരിച്ച ബൈക്കിന് സമാന്തരമായി മറ്റൊരു ബൈക്കിൽ സഞ്ചരിച്ച സുഹൃത്തുക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. ട്രാഫിക്കിലൂടെ വെട്ടിച്ച് മാറ്റുന്നതിനിടയിൽ ബൈക്ക് ഓടിച്ച യുവാവ് റോഡിൽ ശ്രദ്ധിക്കാതെ ക്യാമറയ്‌ക്ക് അഭിമുഖമായി തിരിഞ്ഞതും, മറ്റൊരു യുവാവ് കയ്യിലുണ്ടായിരുന്ന തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റർ വീശിക്കാണിച്ചതും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ലോറികൾക്കിടയിലൂടെ അശ്രദ്ധമായി വാഹനമോടിച്ച യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ലൗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കൾ തമ്മിലുള്ള മത്സരയോട്ടവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റീൽസ് ചിത്രീകരണവുമാണ് മൂന്ന് യുവാക്കളുടെ ജീവൻ അപഹരിച്ചത്. സോഷ്യൽ മീഡിയയിലെ താൽക്കാലിക പ്രശസ്തിക്കായി യുവാക്കൾ നടത്തുന്ന അപകടകരമായ സാഹസങ്ങൾ എത്രത്തോളം വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നതെന്ന് ഈ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.















