തിരുവനന്തപുരം : നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ്. കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ് 91.78%. തമിഴ്നാട്ടിൽ 84.69%. ബംഗാളിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നു. ആകെ 5.73 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2.80 കോടി പുരുഷ വോട്ടർമാരും 2.93 കോടി സ്ത്രീ വോട്ടർമാരും 7,728 പേർ മൂന്നാം ലിംഗക്കാരുമാണ്. 14.5 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.
സംസ്ഥാനത്താകെ 33,133 സ്ഥലങ്ങളിലായി 75,064 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു. 1.06 ലക്ഷം വോട്ടിംഗ് മെഷീനുകൾ വിന്യസിച്ചു. 234 മണ്ഡലങ്ങളിലായി 4,023 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
എൻ ഡി എ , ഡിഎംകെ , ടിഎംസി, നാം തമിഴർ കച്ചി എന്നിങ്ങനെ ചതുർമുഖ മത്സരമാണ് തമിഴകത്ത് ഉയർന്നുവന്നിട്ടുള്ളത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ ഡിഎംകെ നേതാവ് സ്റ്റാലിൻ ചെന്നൈയിലെ കൊളത്തൂർ മണ്ഡലത്തിൽ നിന്നും, എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമി സേലത്തെ എടപ്പാടി മണ്ഡലത്തിൽ നിന്നും, ടി വി കെ നേതാവ് വിജയ് ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിൽ നിന്നും, നാം തമിഴർ പാർട്ടി ചീഫ് കോർഡിനേറ്റർ സീമാൻ കാരൈക്കുടി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു.















