കാട്ടാക്കട: നിസ്സാരമെന്ന് തോന്നുന്ന തർക്കം ഒടുവിൽ കലാശിച്ചത് ദാരുണമായ കൊലപാതകത്തിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട രാജശ്രീ ആഡിറ്റോറിയത്തിനും നെയ്യാർ മെഡിസിറ്റിക്കും ഇടയിൽ ആണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ബൈക്കിലെത്തിയ സുഹൃത്തുക്കൾ തമ്മിൽ വാഹനവിൽപ്പനയെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ അക്രമി കയ്യിലിരുന്ന താക്കോൽ ഉപയോഗിച്ച് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജിലും എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
സംഭവത്തിന് പിന്നാലെ കാട്ടാക്കട പോലീസ് ദ്രുതഗതിയിലുള്ള അന്വേഷണം ആരംഭിച്ചു. ബാറിൽ വച്ച് ഉണ്ടായ തർക്കത്തിന് ശേഷം ഇരുവരും കിള്ളിയിൽ വച്ച് ഏറ്റു മുണ്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന രാഹുൽ, ഉസ്മാൻ എന്നിവരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. മരിച്ച രാഹുലിന്റെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ മറ്റ് നടപടികളിലേക്ക് പോലീസ് കടന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യവും സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് കരുതുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.















