ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും ഹെൽത്ത് സപ്ലിമെന്റുകളിലും ആശ്വഗന്ധയുടെ ഇലകൾ ഉപയോഗിക്കിന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. ഏപ്രിൽ 16-ന് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം അശ്വഗന്ധയുടെ വേരുകളും അവയുടെ സത്തുകളും മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
ഇന്ത്യൻ ജിൻസെങ് എന്നും വിന്റർ ചെറി എന്നും അറിയപ്പെടുന്ന അശ്വഗന്ധ പുരാതന കാലമുതൽ ആയുർവേദത്തിൽ ‘രസായന’ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അശ്വ (കുതിര), ഗന്ധ (ഗന്ധം) എന്നീ പദങ്ങളിൽ നിന്നാണ് ഈ പേര് വന്നത്. അശ്വഗന്ധയുടെ വേരുകൾക്ക് കുതിരയുടെ ഗന്ധമാണെന്നും, ഇത് കഴിക്കുന്നവർക്ക് കുതിരയെപ്പോലെ കരുത്ത് ലഭിക്കുമെന്നുമാണ് വിശ്വാസം. നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്‌ക്കുന്നതിനുമുള്ള മികച്ച ഔഷധമായി ഇത് കാലങ്ങളായി ഉപയോഗിച്ചുവരുന്നു.
2016-ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ (ഷെഡ്യൂൾ IV) വ്യവസ്ഥകൾ പ്രകാരം അശ്വഗന്ധയുടെ വേരുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ചില ഉത്പാദകർ ഇലകളും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ വ്യക്തത വരുത്തിയത്. അശ്വഗന്ധയുടെ ഇലകളിൽ ‘വിതാഫെറിൻ ഡി’ (Withaferin D) എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ പ്രതിരോധം, നാഡീസംരക്ഷണം, വീക്കം കുറയ്‌ക്കൽ തുടങ്ങിയ ഗുണങ്ങൾ നൽകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഭക്ഷ്യവസ്തുക്കളിൽ ഇവ ഉപയോഗിക്കുന്നതിന് നിലവിൽ സുരക്ഷാ അനുമതിയില്ല.
എല്ലാ ഭക്ഷ്യ ഉത്പാദകരും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.















