കൊച്ചി: വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് വച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 14.05 ഗ്രാം രാസലഹരി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബംഗലൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വരാപ്പുഴ, കൂനമ്മാവ്, ആലങ്ങാട് എന്നിവിടങ്ങളിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പുത്തൻപള്ളി ഭാഗത്ത് വെച്ച് പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ മനോജ് കുമാർ, എ.എസ്.ഐ ടി.എ. രജീഷ്, എസ്.സി.പി.ഒ കെ.എസ്. രാഹുൽ, സി.പി.ഒമാരായ ഇ.എം. ജിതീഷ്, ജോബി ജോസഫ്, ശ്രീഷ്മ, പി.വി. വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ദീർഘകാലമായി ഈ മേഖലയിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.















