ആലപ്പുഴ: അമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ട സി.പി.എം ഏരിയാ കമ്മറ്റി അംഗത്തെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ വ്യാപക പോസ്റ്റർ പ്രതിഷേധം. കായംകുളം ഏരിയ കമ്മറ്റി അംഗവും പുതുപ്പള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ പവനനാഥനെതിരെ അമ്മ വിമലാ മണി കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയിരുന്നു.
വിമലാ മണിയെ പവന നാഥനും ഭാര്യയും മകളും ചേർന്ന് ഉപദ്രവിക്കുന്നതായും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നുമായിരുന്നു പരാതി. എന്നാൽ പരാതിയിൽ പോലീസോ സി.പി.എം നേതൃത്വമോ നടപടി സ്വീകരിച്ചില്ല.
ഇതോടെ ആണ് ഒരു വിഭാഗം സി.പി.എമ്മുകാർ തന്നെ പാർട്ടി നേതൃത്വത്തിനും പവനനാഥനുമെതിരെ പോസ്റ്റർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൃദ്ധമാതാവിനെ നട തള്ളിയ സി.പിഎമ്മിനെ ഒറ്റപ്പെടുത്തുക , കാൻസർ രോഗിയും വിധവയുമായ വിമലാ മണിക്ക് സംരക്ഷണം തേടിയുള്ള അപേക്ഷ സി.പിഎം ഏരിയാ കമ്മറ്റി മുക്കിയോ തുടങ്ങിയ ചോദ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആളാണ് സ്വന്തം അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് പവന നാഥൻ. പല തവണ ഇയാളും ഭാര്യയും മകളും ചേർന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി പരാതിയിൽ പറഞ്ഞിരുന്നു . ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും കായംകുളം ഏരിയ സെക്രട്ടറിക്കും അമ്മ പരാതി നൽകിയിരുന്നു.
ഭർത്താവിന്റെ മരണശേഷം മകൻ പവന നാഥനോടൊപ്പം ആയിരുന്നു വിമലാമണി താമസിച്ചിരുന്നത്. വിമലയുടയും ഭർത്താവ് സോമനാഥന്റെയും പേരിലായിരുന്നു വീട്. പുതുപ്പള്ളി കിഴക്കത്തറയിൽ സ്ഥിതിചെയ്യുന്ന ഈ വീടും സ്ഥലവും പവന നാഥൻ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഈടുവെച്ച് പണം വാങ്ങുകയും പിന്നീട് വിമലയും ഭർത്താവും അറിയാതെ ബാധ്യത തീർത്ത് സ്വന്തം പേരിൽ ആക്കുകയും ആയിരുന്നു.















