വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വൈറ്റ് ഹൗസിൽ വെച്ച് വധശ്രമം. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച മാധ്യമപ്രവർത്തകർക്കായുള്ള അത്താഴവിരുന്നിനിടെയാണ് നാടിനെ നടുക്കിയ വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ സുരക്ഷാ സേന കീഴടക്കി.
വിരുന്നിൽ ഗൗരവകരമായ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെടിയൊച്ച പരിഭ്രാന്തി പരത്തിയെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിടിയിലായ അക്രമി കാലിഫോർണിയ സ്വദേശിയാണെന്നും ഇയാൾ മാരകായുധങ്ങളുമായാണ് വിരുന്നിനെത്തിയതെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. അക്രമിയെ തടയാനുള്ള ശ്രമത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രാഷ്‌ട്രീയ നേതാവാണ് താനെന്നും തന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് എഫ്.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷയുള്ള വൈറ്റ് ഹൗസ് പരിസരത്ത് ഇത്തരമൊരു ആക്രമണം നടന്ന സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ വിരുന്നിനിടെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം അമേരിക്കൻ രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.















