നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും സ്ത്രീ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പുതിയൊരു ബംഗാള്‍ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബന്‍ഗാവോണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ കണക്ക് ചോദിക്കുമെന്നും ക്രിമിനലുകളെ മാളങ്ങളില്‍ തിരഞ്ഞുപിടിച്ച് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായി വമ്പിച്ച ക്ഷേമപദ്ധതികളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കും. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഗര്‍ഭകാല സഹായമായി 21,000 രൂപയും പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപയും നല്‍കും. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും സ്തനാര്‍ബുദ പരിശോധനയും ഉറപ്പാക്കും.
സംരംഭം തുടങ്ങാന്‍ ഈടില്ലാതെ 20 ലക്ഷം രൂപ വരെ ബാങ്ക് വായ്പ നല്‍കും. ‘ഈ വായ്പയ്‌ക്ക് നിങ്ങളുടെ സഹോദരന്‍ മോദി ഗാരന്റി നില്‍ക്കും,’ എന്ന് അദ്ദേഹം ഉറപ്പുനല്‍കി. തൃണമൂല്‍ സിന്‍ഡിക്കേറ്റുകള്‍ ബംഗാളിന്റെ കായിക പാരമ്പര്യത്തെ നശിപ്പിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. കൊല്‍ക്കത്ത സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ ബംഗാളിന് നാണക്കേടുണ്ടാക്കി. ഇതിന് പരിഹാരമായി ‘ഖേലോ ഇന്ത്യ’യിലൂടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, സോഷ്യല്‍ മീഡിയ ഉള്ളടക്ക നിര്‍മ്മാണത്തെയും (ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുമെന്നും ഇത് യുവാക്കളുടെ സാമ്പത്തിക കരുത്തായി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആദ്യഘട്ടത്തിലെ ഉയര്‍ന്ന പോളിംഗ് (91.78%) മമത സര്‍ക്കാരിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ‘ജംഗിള്‍ രാജ്’ അവസാനിപ്പിക്കാനുള്ള ജനവിധിയാണ് ഇതെന്നും രണ്ടാം ഘട്ടത്തോടെ ബിജെപിയുടെ വിജയം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബംഗാളിലെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം ബിജെപിക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















