ഇസ്ലാമബാദ്: ഉടൻ വായ്പ തിരിച്ചടക്കാനുള്ള യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ. 3.45 ബില്യൺ ഡോളർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തിരിച്ചടക്കാനാണ് യുഎഇ ആവശ്യപ്പെട്ടത്. യുഎഇയും ഇസ്ലാമബാദും തമ്മിലുള്ള ദീർഘകാല ബന്ധത്തിലുള്ള വിള്ളൽ വീഴ്‌ത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ.
ഏപ്രിൽ 23 ന് അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എഡിഎഫ്ഡി) യുഎഇയിലേക്ക് ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപം തിരിച്ചടച്ചതായും 2.45 ബില്യൺ ഡോളർ നേരത്തെ തിരിച്ചടച്ചതായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
സൗദിയുടെ സഹായത്തോടെയാണ് പാകിസ്ഥാൻ പണം തിരിച്ചടച്ചത്. ഈ മാസം ആദ്യം സൗദി അറേബ്യയുടെ ധനമന്ത്രാലയത്തിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് 2 ബില്യൺ ഡോളർ ലഭിച്ചിരുന്നു. പാകിസ്ഥാന്റെ സെൻട്രൽ ബാങ്ക് കരുതൽ ശേഖരത്തിന്റെ പകുതിയോളം വരും ഈ തുക.
ഇറാനെതിരായ യുഎസിന്റെ നീക്കത്തിൽ പാകിസ്ഥാൻ മധ്യതസ്ഥത വഹിച്ചത് യുഎഇയെ ചൊടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായുള്ള അടുപ്പത്തിലും യുഎഇ നിരാശരാണ്. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ നടത്തിയ ആക്രമണങ്ങളോടുള്ള ഇസ്ലാബാദിന്റെ “സൗമ്യമായ” പ്രതികരണവും യുഎഇയുടെ അപ്രതീക്ഷിത നീക്കത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.















