തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച നാലുപേരുടെ ശരീരഭാഗങ്ങൾ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശൂർ മനക്കൊടി കൊളാട്ട് വീട്ടിൽ വിജയന്റെ മകൻ വിഷ്ണു വിനോദ് (35), തൃശൂർ കോട്ടപ്പുറം ദേശം പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി കളക്ടർ യോഗം ചേർന്നു. ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തീരുമാനമായി.
മുണ്ടത്തിക്കോട് അപകടത്തിൽ 17പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ ഇന്നലെയും രാകേഷ് എന്ന യുവാവ് ഇന്നും മരിച്ചതോടെയാണ് മരണ സംഖ്യ 17 ആയത്. വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.















