മുംബൈ: മീരാ റോഡിലെ നയാ നഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ യുവാവ് ക്രൂരമായി കുത്തിപരിക്കേൽപ്പിച്ചു. മുപ്പത്തിയൊന്നുകാരനായ സെയ്ബ് സുബൈൽ അൻസാരിയാണ് ആക്രമണം നടത്തിയത്. കാവൽക്കാരായ രാജ്കുമാർ മിശ്ര, സുബ്രതോ സെന്ന് എന്നിവരാണ് അക്രമണത്തിന് ഇരയായത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം. നിർമ്മാണ സ്ഥലത്തെത്തിയ പ്രതി കാവൽക്കാരുടെ പേരും മതവും ചോദിക്കുകയും, തുടർന്ന് കലിമ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയാതെ വന്നതോടെ പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ രാജ്കുമാർ മിശ്ര എന്ന സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു ജീവനക്കാരനായ സുബ്രതോ സെന്നിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ 90 മിനിറ്റിനുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടി.
2019-ൽ യുഎസിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ മുൻ അധ്യാപകനാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഇന്റർനെറ്റ് ഉപയോഗം പരിശോധിച്ചപ്പോൾ ഇയാൾ ഐസിസ് അനുകൂല വീഡിയോകൾ നിരന്തരം കാണാറുണ്ടായിരുന്നതായി കണ്ടെത്തി. ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി നടത്തിയ ‘ലോൺ വുൾഫ്’ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ മറ്റ് തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നും ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ ആക്രമണം നടന്നതെന്നും കണ്ടെത്താൻ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, പിടിയിലായ സെയ്ബ് സുബൈർ അൻസാരിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ചില സൂചനകളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.















