ലഖ്‌നൗ: പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ജിത്തു സൈനി എന്നയാളുടെ ജന്മദിന ആഘോഷത്തിനിടെയാണ് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.
ജിത്തു സൈനി തന്റെ ജന്മദിനം ആഘോഷിക്കാനായി തിരഞ്ഞെടുത്തത് സ്വന്തം ജിംനേഷ്യം ആയിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെയും ഇയാൾ ക്ഷണിച്ചിരുന്നു. കേക്ക് മുറിച്ചതിന് പിന്നാലെ സുഹൃത്തുക്കളായ അമർദീപ് സൈനി, മനുഷ് സൈനി, ആകാശ് സൈനി എന്നിവർ ചേർന്ന് ജിത്തുവിന്റെ മുഖത്ത് കേക്ക് തേക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ജിത്തു സുഹൃത്തുക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ജിമ്മിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ജിത്തു ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് അവിടെയുണ്ടായിരുന്ന എട്ടോളം പേരുടെ കൈവശം തോക്ക് വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
പിറന്നാൾ ആഘോഷത്തിന് പോയവർ ജീവനറ്റ നിലയിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് നഗരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിത്തു സൈനിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.















