തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സമിശ്ര പ്രതികരണം. നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനം ഗതാഗതം തടസ്സപ്പെടുത്താനും കടകളടപ്പിക്കാനും ശ്രമിച്ചത് ചെറിയ തോതിലുള്ള സംഘർഷത്തിനിടയാക്കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും കെഎസ്ആർ ടി സി ബസ് ടെർമിനലിന്റെ മുമ്പിലും ഹർത്താൽ അനുകൂല സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.
തൊടുപുഴയിലും കട്ടപ്പനയിലും കുമളിയിലും പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ്സുകൾ അടക്കമുളള വാഹനങ്ങൾ തടഞ്ഞു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
കോഴിക്കോട് പേരാമ്പ്രയിലും വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. സ്വകാര്യ ബസ്സുകൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ നിരത്തിലിറങ്ങിയിട്ടുണ്ട്.
കണ്ണൂർ നഗരത്തിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കാൽടെക്സ് ജംഗ്ഷനിൽ ആണ് വാഹനങ്ങൾ തടഞ്ഞത് . വാഹനങ്ങൾ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പയ്യന്നൂരിലും പഴയങ്ങാടിയിലും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമം നടത്തി. നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു.
മാളയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ കെപിഎംഎസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സംഘടന നേതാവ് ലോജനൻ അമ്പാട്ടിനെയാണ് കസ്റ്റഡിയിലെടുത്തത്. മാളയിൽ കാത്തലിക് സിറിയൻ ബാങ്ക് പ്രതിഷേധക്കാർ അടപ്പിച്ചു.
കൊല്ലം മുളവനയിൽ ഹർത്താൽ അനുകൂലികൾ സ്വകാര്യ വാഹനങ്ങളും കെഎസ്ആർസി ബസ്സുകളും തടഞ്ഞു. വാഹന ഉടമകളും ഹർത്താൽ അനുകൂലുകളും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് സ്ഥലത്ത് പോലീസിനെ വിന്യാസിച്ചു. കൊല്ലം ചിന്നക്കടയിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനവുമുണ്ടായി.
കൊട്ടാരക്കരയിൽ ഹർത്താൽ ഭാഗികമായി തുടരുന്നു. സ്വകാര്യ കാര്യമായി വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല. കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. കാരാളിമുക്കിൽ എസ്എസ്എൽസി വാലുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനം ഹർത്താൽ അനുകൂലികൾ തടഞ്ഞു. ചവറയിലേക്ക് പോയ അധ്യാപകരെ ആക്രമിക്കാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
തിരുവല്ലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. ക്യാമറാമാനും ഡ്രൈവർക്കും നേരെയാണ് സമരക്കാർ കയ്യേറ്റം നടത്തിയത്. വാഹനം തടഞ്ഞ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു കയ്യേറ്റം.
തിരുവല്ലയിൽ കാൻസർ രോഗിയെ സമരക്കാർ തടഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ രോഗിയെ ആണ് തടഞ്ഞത്. മരുന്നുമായി വന്ന വാഹനമാണ് തടഞ്ഞത്.















