തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 15-ന് പ്രസിദ്ധീകരിക്കും. പിന്നാലെ മേയ് 22-ന് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും.
പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കും . പരീക്ഷ മൂല്യനിർണയത്തിൽ രണ്ടായിരത്തിൽ അധികം അധ്യാപകർ പങ്കെടുക്കുന്നില്ല. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 7:30 മുതൽ 10:30 വരെ ക്രമീകരിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകൾ വിജയകരമായി പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. ചൂട് കൂടുതലുള്ള ജില്ലകളിൽ ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. ക്ലാസുകൾ നടത്താൻ സാധിക്കാത്ത ഇടങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് മാർക്ക് നൽകാനും നിർദ്ദേശമുണ്ട്.















