തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഭരണസമിതി യോഗത്തിൽ ധാരണയായി. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മെയ് 6-ന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്ന് മിൽമ ചെയർമാൻ അറിയിച്ചു. വില വർദ്ധനവ് നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ബോർഡ് യോഗം ബഹിഷ്കരിച്ചു.
കഴിഞ്ഞ ആറുമാസമായി പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാൽ ഉൽപാദക യൂണിയനുകൾ. ഉൽപാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ വില വർദ്ധനവ് നടപ്പിലാക്കുന്നത് ക്ഷീരകർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് യൂണിയൻ പറയുന്നു. മുൻപ് ചേർന്ന യോഗങ്ങളിലും വില വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതും തിരഞ്ഞെടുപ്പുകളും കാരണം നടപടികൾ നീണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വില വർദ്ധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ അനുമതി നൽകിയത്. ലിറ്ററിന് 4 രൂപ മുതൽ 6 രൂപ വരെ വർദ്ധിപ്പിക്കണമെന്നായിരുന്നു പ്രാഥമിക ആവശ്യം. ഇതിൽ 4 രൂപയുടെ വർദ്ധനവിനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.















