കോഴിക്കോട്: ഗതാഗതതടസ്സമുണ്ടാക്കി മേപ്പയൂരിലെ വിവാഹസംഘത്തിന്റെ യാത്രയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ ‘റോഡ് ഷോ’ നടത്തിയ സംഭവത്തിലാണ് എംവിഡി നടപടി. അതിൽ പങ്കാളികളായ വാഹനങ്ങൾക്കും ഡൈവർമാർക്കും എതിരെയാണ് നടപടി. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പങ്കാളികളായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. ഡ്രൈവര്‍മാര്‍ക്ക് എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കാനും മെഡിക്കല്‍ കോളജില്‍ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും.
കഴിഞ്ഞ ദിവസമാണ് മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ ഗതാഗത തടസമുണ്ടാക്കി യുവാക്കള്‍ യാത്രചെയ്തത്. 5 ആഡംബര വാഹനങ്ങളിലാണ് യുവാക്കള്‍ സഞ്ചരിച്ചത്. കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര. വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കള്‍ ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിലാണു യാത്ര ചെയ്തത്. ഇതിനു തൊട്ടു പിന്നാലെയാണ് വരനും സംഘവും മറ്റൊരു കാറില്‍ വന്നത്. ഈ വാഹനങ്ങളുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്.
മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അറോഡ് ഷോയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവന്‍ വാഹനങ്ങളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.















