റാഞ്ചി: പിതാവിന്റെ മരണത്തെത്തുടർന്ന് ലഭിച്ച 45 ലക്ഷം രൂപയും ജോലിയും കൈക്കലാക്കാൻ വേണ്ടി 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി. മണിറ്റോള സ്വദേശിനിയായ നഹീദ പർവീൺ ആണ് കൊല്ലപ്പെട്ടത്.
വൈദ്യുത വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്റെ മരണശേഷം നഹീദയ്‌ക്ക് ലഭിച്ച 45 ലക്ഷം രൂപയുടെ നോമിനി ഈ പെൺകുട്ടിയായിരുന്നു. തന്റെ 20 വയസ്സുകാരനായ കാമുകൻ അർബാസ് ഖാന് പെൺകുട്ടി സ്ഥിരമായി പണം നൽകിയിരുന്നു. ഇത് നഹീദ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മയെ വകവരുത്തിയാൽ പണവും വസ്തുവകകളും ഒപ്പം അനുകമ്പാപരമായ നിയമനത്തിലൂടെ ജോലിയും ലഭിക്കുമെന്നും അതിലൂടെ ആഡംബര ജീവിതം നയിക്കാമെന്നും ഇവർ കണക്കുകൂട്ടി. കൊലപാതകം നടത്തുന്നതിനായി അർബാസിന്റെ മൂന്ന് സുഹൃത്തുക്കൾക്ക് 12 ലക്ഷം രൂപയാണ് പെൺകുട്ടി വാഗ്ദാനം ചെയ്തത്.
ഏപ്രിൽ 24-ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന നഹീദയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇവർ കൊലപ്പെടുത്തിയത്. മൽപ്പിടുത്തത്തിനിടയിൽ കഴുത്തിന് മാരകമായി പരിക്കേറ്റ നഹീദ രക്തം വാർന്നാണ് മരിച്ചത്. തുടർന്ന് മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അമ്മ വീണു മരിച്ചുവെന്ന് പെൺകുട്ടി ബന്ധുക്കളെ അറിയിച്ചു. എന്നാൽ മൃതദേഹത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും കാമുകനും പിടിയിലായി. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.















