ഗോവ: ഗോവയുടെ മണ്ണിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ചതിക്കുഴികളെ തുറന്നുകാട്ടി ഒരു ഗോവൻ യുവാവ്. കേരളത്തിൽ നിന്നുള്ള ദമ്പതികളെ തട്ടിപ്പുകാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ ഓംകാർ ഗദ്ദനക്കേരി എന്ന വ്ലോഗറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
മലയാളി ദമ്പതികളെ രണ്ട് യുവാക്കൾ തടഞ്ഞുനിർത്തി സംസാരിക്കുന്നത് കണ്ടാണ് ഓംകാർ ഇടപെട്ടത്. ദമ്പതികളായി എത്തുന്ന ടൂറിസ്റ്റുകളെയാണ് സംഘം പ്രധാനമായും നോട്ടമിടുന്നത്. ഇവർക്ക് രണ്ട് സ്ക്രാച്ച് കാർഡുകൾ നൽകും. ഇതിൽ ഒന്നിൽ വലിയൊരു സമ്മാനം അടിച്ചതായി കാണിക്കും. സമ്മാനം നൽകാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ അടുത്തുള്ള ഒരു ഓഫിസിലേക്ക് കൊണ്ടുപോകുന്നു. അവിടെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സഞ്ചാരികളെ തടഞ്ഞുവെച്ച്, ലക്ഷങ്ങൾ വിലമതിക്കുന്ന വ്യാജ ട്രാവൽ പാക്കേജുകൾ വാങ്ങാൻ നിർബന്ധിക്കുന്നു.
പോലീസ് വരുമെന്ന് ഓംകാർ താക്കീത് നൽകിയതോടെ തട്ടിപ്പുകാർ സ്ഥലംവിട്ടു. തുടർന്നാണ് ഈ തട്ടിപ്പിന് പിന്നിലെ ഭീകരത പുറംലോകമറിഞ്ഞത്. ‘മാഡം, നിങ്ങൾ പേടിക്കണ്ട, സമാധാനമായി ഗോവ ആസ്വദിക്കൂ’ എന്ന ഓംകാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്. താൻ രക്ഷിച്ചത് സ്വന്തം നാടിന്റെ അന്തസ്സാണെന്ന് ഓംകാർ പറഞ്ഞു. തട്ടിപ്പുകാരുടെ ശല്യം കാരണം ടൂറിസം മേഖല തകരുകയാണെന്നും, ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം അപകടത്തിലാണെന്നും ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഗോവയിലെ പ്രശസ്തനായ മുറൽ ആർട്ടിസ്റ്റ് കൂടിയായ ഓംകാർ ഓംകാറിന്റെ വീഡിയോയ്‌ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ലക്ഷങ്ങൾ വിലയുള്ള പാക്കേജുകൾ വിൽക്കാൻ വേണ്ടി മണിക്കൂറുകളോളം തങ്ങളെ തടഞ്ഞുവെച്ചതായി പല വിനോദസഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു. ഗോവ സന്ദർശിക്കുന്നവർ ഇത്തരം ‘സൗജന്യ’ വാഗ്ദാനങ്ങളിൽ വീഴരുതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന മുന്നറിയിപ്പ്.















