ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ ലോകത്തിന് നൽകിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന നാഷണൽ സെക്യൂരിറ്റി സമ്മിറ്റ് 2.0-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ നയതന്ത്ര പ്രസ്താവനകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പഴയ മാനസികാവസ്ഥയിൽ നിന്ന് ഇന്ത്യ മാറി ചിന്തിച്ചു തുടങ്ങിയെന്നും, ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒരുപോലെ കാണുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെ അന്താരാഷ്‌ട്ര ഭീകരവാദത്തിന്റെ കേന്ദ്രമായും ഇന്ത്യയെ വിവരസാങ്കേതിക വിദ്യയുടെ ഹബ്ബായും അദ്ദേഹം വിശേഷിപ്പിച്ചു.
പ്രതിരോധ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. ഇന്ന് എഐ ഇന്ത്യൻ സൈന്യത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കൂടാതെ, ചെറുകിട നഗരങ്ങളിലെ യുവാക്കളെക്കൂടി ഇതിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ജനാധിപത്യവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്. ജിപിയു (GPU) ശേഷി വർധിപ്പിക്കുക, ഫ്യൂച്ചർ സ്കിൽസ് പ്രോഗ്രാമുകൾ, ഡാറ്റ ആൻഡ് എഐ ലാബുകൾ എന്നിവ ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് നേട്ടമായ 38,424 കോടി രൂപയിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 62 ശതമാനത്തിലധികം വളർച്ചയാണ് ഇതിലൂടെ കൈവരിച്ചത്. ഈ നേട്ടം ഇനിയും ഉയർത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.















