കാസർകോട്: സ്വർണ്ണമോതിരം ദേഹത്തിട്ട രീതിയിൽ ചേരയെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ അമ്പരപ്പുളവാക്കി. എല്ലായിടത്തും പാമ്പുകളെ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അതിൽ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്ത കാസർകോട് അഡൂരിൽ നിന്ന് വന്നത്. വീട്ടിലെ മേശവലിപ്പിൽ സ്വർണമോതിരം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് ഇവിടെ ഒരു പാമ്പിനെ കണ്ടെത്തിയത്.
അഡൂർ പതിക്കാലിൽ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികൾ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്.
ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഭയപ്പെട്ടെങ്കിലും ഉടൻ തന്നെ അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞു. പാമ്പുകടിയേറ്റ് മരണങ്ങൾ കൂടിയ ഈ സാഹചര്യത്തിൽ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു.
ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം അത് ചേരയാണെന്ന് സ്ഥിരീകരിച്ചു . അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വർണമോതിരം മേശവലിപ്പിൽ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
ദിവസങ്ങളായി മോതിരത്തിൽ കുടുങ്ങിക്കിടന്നതിനാൽ ചേര അവശനിലയിലായിരുന്നു. തുടർന്ന് സ്വർണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ട് ആദ്യം ആശങ്കപ്പെട്ടെങ്കിലും, മോതിരത്തിൽ കുടുങ്ങിയ നിലയിൽ അതിനെ കണ്ടത് വീട്ടുകാർക്കും കൗതുകമായി.















