മുംബൈ: സിയോൺ – പൻവേൽ ഹൈവേയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് കോൺസ്റ്റബിളിന് ജീവൻ നഷ്ടമായി. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും കിലോമീറ്ററുകളോളം വ്യാപിച്ചു. കൂടാതെ നോർത്ത് ബൗണ്ട് സ്ട്രെച്ചിലെ മൻഖുർദ് പുതിയ പാലത്തിന് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.















