ന്യൂഡൽഹി: പത്ത് വർഷം മുൻപ് ഒരു ചെറിയ പരീക്ഷണമായി തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി വളർന്ന് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ നടക്കുന്ന തൽക്ഷണ പേയ്‌മെന്റുകളുടെ പകുതിയോളം ഇന്ന് ഇന്ത്യയുടെ യുപിഐ വഴിയാണ് നടക്കുന്നത്.
2016 ഏപ്രിൽ 11-നാണ് യുപിഐ സേവനം ആരംഭിച്ചത്. ആദ്യമാസത്തിൽ വെറും 373 ഇടപാടുകൾ മാത്രം നടന്ന സ്ഥാനത്ത്, 2025-26 സാമ്പത്തിക വർഷത്തിൽ നടന്നത് 24,162 കോടി ഇടപാടുകളാണ്. അതായത് പത്ത് വർഷത്തിനുള്ളിൽ ഇടപാടുകളുടെ എണ്ണത്തിൽ 12,000 ഇരട്ടി വർദ്ധനവ്
നിലവിൽ ഒരു ദിവസം ശരാശരി 66 കോടി ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഇതിലൂടെ പ്രതിദിനം ഏകദേശം 0.86 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുന്നു. 2025 ഓഗസ്റ്റിൽ പ്രതിമാസ ഇടപാടുകൾ ആദ്യമായി 2,000 കോടി കടന്നു. 2026 മാർച്ചിൽ 2,264 കോടി ഇടപാടുകൾ എന്ന റെക്കോർഡ് നേട്ടത്തിലും യുപിഐ എത്തിനിൽക്കുന്നു.
ഇന്ത്യയിലെ മൊത്തം ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85 ശതമാനവും ഇന്ന് യുപിഐ വഴിയാണ്. തെരുവ് കച്ചവടക്കാർ മുതൽ വൻകിട വ്യവസായികൾ വരെ ഇന്ന് ഈ സംവിധാനത്തെ ആശ്രയിക്കുന്നു. തുടക്കത്തിൽ 21 ബാങ്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പൊതുമേഖലയും സ്വകാര്യ മേഖലയും ഉൾപ്പെടെ 703 ബാങ്കുകൾ യുപിഐയുമായി സഹകരിക്കുന്നു. ഇടപാടുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമടയ്‌ക്കൽ സംവിധാനമായി അന്താരാഷ്‌ട്ര നാണയ നിധി (IMF) യുപിഐയെ അംഗീകരിച്ചിട്ടുണ്ട്.















