കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയതായി ജൂനിയര്‍ താരങ്ങളും കുടുങ്ങുന്നു. ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി പകര്‍ത്തിയതിന് രണ്ട് ശ്രീലങ്കന്‍ അണ്ടര്‍-19 ക്രിക്കറ്റ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. നരഹെന്‍പിറ്റയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രൊഫഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വനിതാ ഡോക്ടര്‍മാരാണ് താരങ്ങളുടെ അതിക്രമത്തിന് ഇരയായത്. കുളിമുറിയിലെ വിടവുകളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പരിശോധിച്ചപ്പോള്‍ പുരുഷന്മാരുടെ ദൃശ്യങ്ങളും ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഹള്‍ഫ്സ്ഡോര്‍പ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ താരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. മെയ് 25-ന് കേസ് വീണ്ടും പരിഗണിക്കും. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ മുന്‍പും സമാനമായ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. 2022-ലെ ടി20 ലോകകപ്പിനിടെ ഓസ്ട്രേലിയയില്‍ വെച്ച് ബലാത്സംഗക്കേസില്‍ ദനുഷ്ക ഗുണതിലക അറസ്റ്റിലായെങ്കിലും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ദുലിപ് സമരവീര വിക്ടോറിയയില്‍ കോച്ചിംഗ് നടത്തുന്നതിനിടെ വനിതാ താരത്തോട് മോശമായി പെരുമാറിയതിന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇദ്ദേഹത്തെ 20 വര്‍ഷത്തേക്ക് വിലക്കി. 2010-ലെ സിംബാബ്വെ പര്യടനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം തിലകരത്ന ദില്ഷനെതിരെ ഉയര്‍ന്നിരുന്നു. മറ്റ് രണ്ട് സഹതാരങ്ങളും അന്ന് സംശയനിഴലിലായിരുന്നു.
ജൂനിയര്‍ തലം മുതല്‍ സീനിയര്‍ തലം വരെ താരങ്ങള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിക്കുന്നത് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. താരങ്ങളെ സാംസ്കാരികമായും ധാര്‍മ്മികമായും വളര്‍ത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു എന്ന വിമര്‍ശനം ശക്തമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ലങ്കന്‍ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിക്കുന്നു.















