സുറത്ത് : ദേശീയപാതകളിലെ യാത്ര ഇനി കൂടുതൽ വേഗത്തിലാകും. രാജ്യത്തെ ആദ്യത്തെ ‘ബാരിയർ രഹിത’ ടോൾ പ്ലാസ മുംബൈ-ഡൽഹി ദേശീയപാതയിൽ NH 48 പ്രവർത്തനം ആരംഭിച്ചു. ഗുജറാത്തിലെ സുറത്തിനടുത്തുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകി കടന്നുപോകാവുന്ന ഈ നൂതന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്അധിഷ്ഠിതമായ ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ബാരിയറുകൾ ഇതിലുണ്ടാകില്ല. പകരം, ഹൈവേയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും ക്യാമറകളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഫാസ്‌ടാഗും തത്സമയം നിരീക്ഷിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് പോലും ടോൾ പ്ലാസയിൽ വേഗത കുറയ്‌ക്കാതെ യാത്ര തുടരാനാകും. അതിനാൽ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇനി ചരിത്രമാകും. വാഹനം നിർത്തുന്നതും സ്റ്റാർട്ട് ചെയ്യുന്നതും ഒഴിവാകുന്നതിലൂടെ പ്രതിവർഷം 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാം. ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റലാകുന്നതോടെ സർക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
ദേശീയപാത അതോറിറ്റി വികസിപ്പിച്ച ഈ പദ്ധതി 2026 അവസാനത്തോടെ രാജ്യത്തെ ആയിരത്തിലധികം ടോൾ പ്ലാസകളിൽ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ട വിജയം വിലയിരുത്തി വരും മാസങ്ങളിൽ മറ്റ് പ്രധാന പാതകളിലേക്കും ഈ എഐ അധിഷ്ഠിത സംവിധാനം വ്യാപിപ്പിക്കും.















