മുംബൈ: ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 1,745 കോടി രൂപ വിപണി മൂല്യമുള്ള 349 കിലോ ഉന്നത നിലവാരത്തിലുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ‘വൈറ്റ് സ്‌ട്രൈക്ക്’ എന്ന് പേരിട്ട ഈ ദൗത്യം ആറ് മാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ക്കും ഒടുവിലാണ് പൂര്‍ത്തിയാക്കിയത്. നവി മുംബൈയിലെ കലാംബോളി മുതല്‍ താനെയിലെ ഭീവണ്ടി വരെയുള്ള ലോജിസ്റ്റിക് മേഖല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
ലഹരിമരുന്ന് കടത്താനായി സംഘം സ്വീകരിച്ച രീതി ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. ആദ്യ ഘട്ടത്തില്‍ കലാംബോളിയിലെ വെയര്‍ഹൗസ് കോംപ്ലക്‌സിന് സമീപം നിര്‍ത്തിയ മാരുതി സുസുക്കി സൂപ്പര്‍ ക്യാരി വാനില്‍ നിന്ന് 136 പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തു. ക്രിക്കറ്റ് പാഡുകള്‍ക്കും ഗ്ലൗസുകള്‍ക്കും ഇടയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഈ സ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം ഘട്ടത്തില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഭീവണ്ടിയിലെ ഒരു ഗോഡൗണിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 213 കിലോ കൊക്കെയ്ന്‍ കൂടി കണ്ടെടുക്കുകയായിരുന്നു.
യന്ത്രസാമഗ്രികളുടെ സുഷിരങ്ങള്‍ക്കുള്ളിലും ഒമ്പത് പാളികളുള്ള പോളിത്തീന്‍ കവറുകളിലും പൊതിഞ്ഞാണ് ഇവ സൂക്ഷിച്ചിരുന്നത്. ഡിറ്റക്ഷന്‍ മെഷീനുകളെ വെട്ടിക്കാനായി കറുത്ത ഗ്രീസ് പോലെയുള്ള പദാര്‍ത്ഥം പാക്കറ്റുകള്‍ക്ക് പുറത്ത് പുരട്ടിയിരുന്നു. എന്‍.സി.ബിയുടെ ഈ നേട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. മയക്കുമരുന്ന് മാഫിയകളെ രാജ്യം നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും ഒരു ചെറിയ സൂചനയില്‍ നിന്ന് ആരംഭിച്ച് വലിയൊരു ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചത് വലിയ വിജയമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
സാധാരണഗതിയില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം പിടികൂടാറുള്ളത് 200 മുതല്‍ 300 കിലോ വരെ കൊക്കെയ്‌നാണ്. എന്നാല്‍ ഒരൊറ്റ ഓപ്പറേഷനില്‍ 349 കിലോ പിടിച്ചെടുത്തത് സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണ്. ഈ അന്താരാഷ്‌ട്ര റാക്കറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാരെയും സാമ്പത്തിക ഉറവിടങ്ങളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.















