തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം അയല്‍സംസ്ഥാനങ്ങളിലെ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു.
ഈ ക്ഷേത്രങ്ങളിലെ കൊടിമരങ്ങള്‍ സ്വര്‍ണ്ണം പൂശുന്നതിനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മോഷ്ടിച്ച സ്വര്‍ണ്ണമാണ് ഉപയോഗിച്ചതെന്നാണ് മൊഴി. സ്മാര്‍ട്ട് ക്രിയേഷന്‍സ് കരാറെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലവില്‍ എസ്ഐടിയുടെ പരിശോധന പുരോഗമിക്കുന്നത്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിച്ചെടുക്കുന്നതില്‍ പ്രതികള്‍ അശാസ്ത്രീയമായ രീതികളാണ് അവലംബിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച രാസലായനികള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി ലാബിലേക്ക് അയക്കും.
ലായനിയിലെ ഘടകങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിലൂടെ സ്വര്‍ണ്ണത്തിന്റെ അളവിനെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് എസ്ഐടി കണക്കുകൂട്ടുന്നത്. അന്വേഷണത്തില്‍ ലഭിച്ച പുതിയ വിവരങ്ങളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. ശബരിമലയിലെ പവിത്രമായ സ്വര്‍ണ്ണം മറ്റ് ഇടങ്ങളിലേക്ക് കടത്തിയെന്ന വാര്‍ത്ത ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ സ്വര്‍ണ്ണം ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.















