ന്യൂഡൽഹി : ഒരു മാസത്തോളം നീണ്ട ആകാംക്ഷക്ക് വിരാമമായി കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും ഭരണത്തിന്റെ വിധി നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, ആസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ രണ്ടുഘട്ടമായായിരുന്നു വോട്ടെടുപ്പ്.പോണ്ട (ഗോവ), ബാഗല്‍കോട്ട്, ദവാനഗേരെ സൗത്ത്, (കര്‍ണാടക), കോറിഡംഗ് (നാഗാലാന്‍ഡ്), ധര്‍മ്മനഗര്‍ (ത്രിപുര), ഉംറേത്ത് (ഗുജറാത്ത്), രാഹുറി, ബാരാമതി (മഹാരാഷ്‌ട്ര) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പതിവ് പോലെ ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. രാവിലെ ഒൻപതു മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ വിവിധ സംസ്ഥാനങ്ങളില്‍ ആര് ഭരണത്തിലെത്തുമെന്ന ചിത്രം തെളിയും.ബംഗാളിലെ ഫാല്‍ട്ട മണ്ഡലത്തില്‍ റീ പോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മണ്ഡലമൊഴികെയുള്ള വോട്ടണ്ണലാണ് ഇന്ന് നടക്കുക.
കേരളത്തില്‍ 140, തമിഴ്നാട്ടില്‍ 234, പുതുച്ചേരിയില്‍ 30, ആസാമില്‍ 126, ബംഗാളില്‍ 294 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ട്രെന്‍ഡുകളും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ECINET മൊബൈല്‍ ആപ്പ് വഴിയോ results.eci.gov.in എന്ന പോര്‍ട്ടല്‍ വഴിയോ അറിയാം.
വോട്ടെണ്ണൽ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർക്കെല്ലാം ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ആണ് ഇത്തവണ നൽകുന്നത്. മുൻപ് കാസർകോട് മണ്ഡലത്തിൽ നടപ്പാക്കിയ മാതൃകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്നത്.
വോട്ടെണ്ണൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പന ശാലകളും ബാറുകളും പ്രവർത്തിക്കില്ല.















