ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ വിശാലമായ ആകാശസീമകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭാരതം ‘നോട്ടാം’ പുറപ്പെടുവിച്ചു. സൈനിക പരീക്ഷണത്തിന്റെ ഭാഗമായി ഏപ്രില് 25 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളിലാണ് വ്യോമപാതയില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 3,550 കിലോമീറ്ററോളം ദൂരപരിധിയിലുള്ള മിസൈല്‍ പരീക്ഷണമാണ് നടക്കാന്‍ പോകുന്നതെന്നാണ് പ്രതിരോധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
പരീക്ഷണത്തിനായി നിശ്ചയിച്ചിട്ടുള്ള ദൂരവും പാതയും വിലയിരുത്തിയാല്‍, ഇന്ത്യയുടെ കരുത്തുറ്റ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്‌നി- 4 ആകും വിക്ഷേപിക്കപ്പെടുക എന്നാണ് നിഗമനം. 1,000 കിലോ ഗ്രാം വരെ ഭാരമുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ഈ മിസൈലിന് സാധിക്കും. 3,500 മുതല്‍ 4,000 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അഗ്‌നി-4, ഇന്ത്യയുടെ ആണവ പ്രതിരോധ നയത്തിന്റെ നട്ടെല്ലാണ്.
രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സോളിഡ് ഇന്ധന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 2025 മെയ് മാസത്തില്‍ നടന്ന ചരിത്രപ്രധാനമായ ‘ഓപ്പറേഷന്‍ സിന്ദൂറിന്റെ’ ഒന്നാം വാര്‍ഷിക വേളയിലാണ് ഈ പരീക്ഷണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനെ ഔദ്യോഗികമായി വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന്റെ സൈനിക സന്നദ്ധത ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിഭാഗങ്ങളിലുള്ള മിസൈലുകളുടെ പരീക്ഷണങ്ങള്‍ ഭാരതം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമുദ്രത്തിനടിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന എല്‍4, അതിവേഗ ഹൈപ്പര്‍സോണിക് ഘഞഅഒെങ, എന്നിവയ്‌ക്ക് പുറമെ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ 800 കി.മീ ദൂരപരിധിയുള്ള പതിപ്പും പരീക്ഷണ ഘട്ടത്തിലാണ്. 2027-ഓടെ ബ്രഹ്‌മോസിന്റെ ഈ പുതിയ പതിപ്പ് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.
‘നോട്ടീസ് ടു എയര്‍മെന്‍’ എന്നതിന്റെ ചുരുക്കരൂപമാണിത്. മിസൈല്‍ പരീക്ഷണമോ വലിയ സൈനികാഭ്യാസങ്ങളോ നടക്കുമ്പോള്‍ സിവില്‍ വിമാനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അറിയിപ്പാണിത്. മുന്‍പ് അതിര്‍ത്തി സംഘര്‍ഷ സമയങ്ങളിലും പാകിസ്ഥാന്‍ വ്യോമപാതയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഭാരതം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പരീക്ഷണത്തിലൂടെ തന്ത്രപ്രധാനമായ ആയുധശേഖരത്തിന്റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ബംഗാള്‍ ഉള്‍ക്കടല്‍ തീരങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.















