കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് വ്യവസായ ലോകം. ബിജെപിയുടെ ഈ ചരിത്രപരമായ മുന്നേറ്റത്തിൽ സംസ്ഥാനത്തെ ബിസിനസ് സമൂഹം അങ്ങേയറ്റം സന്തുഷ്ടരാണെന്ന് പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക പറഞ്ഞു. ‘ത്സാൽമുരി’ കഴിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിയുടെ വിജയം ആഘോഷിച്ചത്.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തുന്നതോടെ വികസനം വീണ്ടും മുഖ്യധാരയിലേക്ക് വരുമെന്ന് ആർപിജി ഗ്രൂപ്പ് ചെയർമാനായ ഹർഷ് ഗോയങ്ക ‘എക്സിൽ’ കുറിച്ചു. നിക്ഷേപങ്ങൾ വർദ്ധിക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ ശക്തവും ഐക്യവുമുള്ള ഒരു സാമൂഹികാന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ തിരഞ്ഞെടുപ്പിൽ ആകെ 294 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ച് ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. അതേ സമയം തൃണമൂൽ കോൺഗ്രസ് 80 സീറ്റും, കോൺഗ്രസ് 2 സീറ്റും മാത്രമാണ് നേടിയത്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരത്തിലേറുന്നത്.
രാജർഹട്ട് ന്യൂ ടൗൺ മണ്ഡലത്തിൽ മാത്രമാണ് ഇനി വോട്ടെണ്ണൽ പൂർത്തിയാകാനുള്ളത്. ബംഗാൾ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് മാറ്റം വേണമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് എഫ്‌സി മുൻ ചെയർമാൻ ദീപക് പരേഖ് വിശേഷിപ്പിച്ചു.
തമിഴ്‌നാട്ടിൽ വിജയം നേടിയ ടിവികെ പാർട്ടിയെ സോഹോ തലവൻ ശ്രീധർ വെമ്പു അഭിനന്ദിച്ചു. യുവാക്കളുടെ പിന്തുണയും വോട്ടിന് പണം നൽകുന്ന രീതി അവസാനിപ്പിച്ചതും ചരിത്രപരമായ നേട്ടമാണെന്ന് അദ്ദേഹം കുറിച്ചു. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 9-ന് നടക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. സുവേന്ദു അധികാരി, ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.















