കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചൊവ്വാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും രാജിവയ്‌ക്കില്ലെന്നും മമത ബാനർജി പറഞ്ഞു. ജനങ്ങളുടെ വിധിന്യായമല്ല, മറിച്ച് ഒരു “ഗൂഢാലോചനയുടെ” ഫലമാണ് തന്റെ പരാജയം എന്ന് അവർ ആരോപിച്ചു.
ബിജെപി ജനവിധി കവർന്നെടുക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി.
‘‘ഞാൻ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു’’ – മമത ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തികെട്ട കളി കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തന്റെ യഥാർഥ എതിരാളി ബിജെപിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നുമാണ് മമത ആരോപിക്കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മമത വിമർശനം ഉന്നയിച്ചത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.















