ജലന്ധര്‍: പഞ്ചാബിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവം സുരക്ഷാ ഏജന്‍സികളെ മുള്‍മുനയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം അതീവ സുരക്ഷാ മേഖലയിലുണ്ടായ സ്‌ഫോടനം ജലന്ധര്‍ നഗരത്തെ ഭീതിയിലാഴ്‌ത്തി. അമൃത്സര്‍-ഡല്‍ഹി ദേശീയപാതയെ നഗരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് വന്‍ ശബ്ദത്തോടെ തകര്‍ന്നത്.
സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ട്രാഫിക് സിഗ്‌നലിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയായി. അപകടത്തിന്റെ തീവ്രതയില്‍ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചു വീണു. ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപം നടന്ന സംഭവമായതിനാല്‍ പോലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ രണ്‍ധാവയുടെ നേതൃത്വത്തിലുള്ള സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
‘പ്രാഥമിക പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്.’ – പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂട്ടര്‍ ഉടമയും ഒരു ഡെലിവറി ഏജന്റുമായ ഗുര്‍പ്രീത് സിംഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബി.എസ്.എഫ് ഓഫീസില്‍ ഒരു ഓര്‍ഡര്‍ നല്‍കി മടങ്ങുന്നതിനിടെയാണ് വാഹനം പൊട്ടിത്തെറിച്ചതെന്നാണ് മൊഴി. വാഹനത്തിന്റെ മെക്കാനിക്കല്‍ തകരാറാണോ അതോ പുറത്തുനിന്നുള്ള ആസൂത്രിത നീക്കമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനകള്‍ നടന്നുവരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇന്ന് ജലന്ധറില്‍ സന്ദര്‍ശനം നടത്താനിരിക്കെ ഉണ്ടായ ഈ സംഭവം ഗൂഢാലോചനയാണോ എന്ന സംശയം ശക്തമാക്കുന്നുണ്ട്. അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണോ ഇതെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.















