കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമതാ ബാനർജിയുടെ നിലപാടിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്. ലോകം തന്നെ ഒരുനാൾ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നും പിന്നെയല്ലേ ഈ സിംഹാസനമെന്നും അദ്ദേഹം മമതയെ ഓർമ്മിപ്പിച്ചു.
“ഒരു ദിവസം ഈ ലോകം തന്നെ വിട്ടുപോകേണ്ടി വരും. ഇതൊന്നും തങ്ങളുടെ തറവാട് സ്വത്താണെന്ന മിഥ്യാധാരണയിൽ ആരും കഴിയരുത്. ജനങ്ങൾ അവർക്ക് 15 വർഷം സമയം നൽകി. എന്നാൽ അഴിമതിയും അക്രമവുമല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല”, ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
അധികാരം വിട്ടൊഴിയുന്നതിന്റെ വിഭ്രാന്തി മുഴുവൻ പ്രകടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം മമത നടത്തിയ വാർത്തസമ്മേളനം. താൻ രാജിവെക്കില്ലെന്നും രാജ്ഭവനിലേക്ക് പോകില്ലെന്നും തോൽവി സമ്മതിക്കില്ലെന്നുമായിരുന്നു മമതയുടെ വാക്കുകൾ. എല്ലാകാലവും ബംഗാളിനെ അടക്കി ഭരിക്കാമെന്ന ദുർമോഹം ഇല്ലാതായതിന്റെ എല്ലാം അസ്വസ്ഥതയും ആ മുഖത്ത് പ്രകടമായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പോലും മറന്നായിരുന്നു മമതയുടെ അഭ്യാസപ്രകടനം.
ബംഗാളിലെ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്രവിജയം കുറിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി മമതാ ബാനർജിയെ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരി പരാജയപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്.















