ഇടുക്കി: നെടുങ്കണ്ടം പച്ചടി ഇരട്ട കൊലപാതക കേസിൽ പ്രതി സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. നാലുദിവസത്തെക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പിതാവ് മാത്യുവിന്റെ തിരോധാനം സംബന്ധിച്ച് പോലീസ് സജിയെ വിശദമായി ചോദ്യം ചെയ്യും. സജി ബന്ധുക്കളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായും വിവരമുണ്ട്.
പിതാവിന്റെ തിരോധാവുമായി ബന്ധപ്പെട്ട് സജിയിലേക്കും സംശയമുന നീളുകയാണ്. അമ്മയെയും സഹോദരനെയും കൊന്നത് പോലെ പിതാവിനെയും സജി അപകടപ്പെടുത്തി എന്നാണ് നിഗമനം. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സജിയും മൂത്തസഹോദരനുമായി തർക്കം നിലനിന്നിരുന്നു. അതിനിടെയാണ് ബന്ധുക്കളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് സൂചനയും പൊലീസിന് ലഭിച്ചിരിക്കുന്നത്.
2018 മേയ് ഒൻപതിനാണ് മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ കാണാതായത്. മൂന്നുവർഷം മുമ്പാണ് പക്ഷാഘാതം വന്ന് മേരിക്കുട്ടി കിടപ്പിലായത്. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരാണ്. മേരിക്കുട്ടിയെ കാണാൻ മറ്റ് രണ്ട് പെൺമക്കളെ പോലും ഇവർ അനുവദിച്ചിരുന്നില്ല.
സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.















