ന്യൂഡൽഹി: പാകിസ്ഥാനുമായി കളിക്കില്ലെന്ന നിലപാട് ആവർത്തിച്ച് കായിക മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങൾക്കുള്ള വിലക്ക് തുടരുന്നുണ്ട്. ഇന്ത്യൻ ടീമുകൾ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ല. പാകിസ്താൻ ടീമുകളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ദേശീയ കായിക ഫെഡറേഷനുകൾക്കും (എൻഎസ്എഫ്), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) എന്നിവയ്‌ക്ക് ഇത് സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് കൈമാറിയിട്ടുണ്ട്.
അതേസമയം, വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ അന്താരാഷ്‌ട്ര സംഘടനകളുടെ നിയമങ്ങൾ പാലിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ കളിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇന്ത്യൻ കായികതാരങ്ങൾക്ക് പങ്കെടുക്കാം. അതുപോലെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്‌ട്ര മത്സരങ്ങളിൽ പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും പങ്കെടുക്കാം.
കോമൺവെൽത്ത് ഒളിമ്പിക്സ്, ഏഷ്യാഡ് എന്നിവയ്‌ക്ക് മുന്നോടിയായാണ് ഇന്ത്യ കായിക നയങ്ങൾ ആവർത്തിച്ചത്. 2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. കൂടാതെ 2036 ഒളിമ്പിക് ഗെയിംസ്, 2038 ഏഷ്യൻ ഗെയിംസ് എന്നിവയ്‌ക്ക് വേദിയാകാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള പ്രധാനപ്പെട്ട വേദിയായി ഇന്ത്യയെ ഉയർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.















